Tuesday 17 October 2017



ചെർക്കള-ജാൽസൂർ പാതയിലെ അപകടങ്ങൾ ഇല്ലാതാക്കണം
സീഡ് റിപ്പോർട്ടർ: അഞ്ജലി ബാബു

മുള്ളേരിയ: ചെർക്കള-ജാൽസൂർ സംസ്ഥാന പാത അപകടരഹിതമാക്കാൻ സീഡ് കുട്ടികൾ. ഏറെ അപകടം നടക്കുന്ന വണ്ണാച്ചെടവിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും തീരുമാനിച്ചു. പോലീസ്,ആർ.ടി.ഒ, പൊതുമാരാമത്ത് എന്നീ വകുപ്പുകൾക്ക് നിവേദനവും നൽകും. ബോവിക്കാനം മുതൽ മുള്ളേരിയ വരെയുള്ള 12. കി.മീ പാതയിൽ അപകടങ്ങൾ തുടർകഥയാണ്. ആറ് മാസത്തിനിയിൽ വണ്ണാച്ചെടവ് മുതൽ പതിമൂന്നാം മൈൽ വരയുള്ള ഒരു കി.മീ ദൂരത്ത് മാത്രം പത്തിലധികം അപകടങ്ങൾ നടന്നു. വണ്ണാച്ചെടവിൽ രണ്ട് ഭാഗത്തും ഇറക്കമുള്ള റോഡായതിനാൽ അമിത വേഗതയെടുക്കുന്നതാണ് അപകടകാരണം. വേഗത നിയന്ത്രണ സംവിധാനമില്ലാത്തതിനാലും ഈ ഭാഗത്തുള്ള വളവുകളും അപകടം കൂട്ടുന്നു. പെട്ടന്ന് മുന്നിൽ കാണുന്ന വാഹനത്തെ വെട്ടിക്കാൻ ശ്രമിക്കുന്നതിനിയിലാണ് വാഹനങ്ങൾ കുഴിയിലേക്ക് പതിക്കുന്നത്. ഞങ്ങൾ സീഡ് കുട്ടികൾ മുള്ളേരിയ മുതൽ ബോവിക്കാനം വരെ പാത സന്ദർശിക്കുകയും അപകട സാധ്യതകൾ പരിശോധിക്കുകയും ചെയ്തു. മുള്ളേരിയ പള്ളിക്ക് സമീപം, പൂവടുക്ക, കർമൻതോടി നാർളം, പതിമൂന്നാം മൈൽ, വണ്ണാച്ചെടവ്, നക്രംപാറ, കോട്ടൂർ മുളിയാർ കയറ്റം തുടങ്ങിയ ഇടങ്ങളാണ് ഏറെ അപകടസാധ്യതകളുള്ളതായി കണ്ടെത്തിയത്. അടുത്തിടെ ഏറെ അപകടം നടന്ന കാറഡുക്ക സ്‌കൂൾ കുട്ടികളുടെ ബസ് കാത്തിരിപ്പ് കേന്ദ്രമായ പതിമൂന്നാം മൈൽ, വണ്ണാച്ചെടവ് എന്നിവടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കാൻ നിവേദനം കൊടുക്കാനും തീരുമാനിച്ചു. മദ്യപിച്ച് വാഹനം ഓടിച്ചുവരുന്നവരും യുവാക്കളുടെ അപകടകരമായ രീതിയുള്ള ഡ്രൈവിങ്ങും നിയന്ത്രിക്കാൻ അധികൃതർ ശ്രദ്ധിക്കണം. ഈ മേഖലയിൽ സുരക്ഷ വേലിയും സൂചന ബോർഡും കാട് കയറിയതിനാൽ കാണുന്നില്ല. അപകടങ്ങൾ ഏറെ നടന്നിട്ടും ഇതുവരെയായി അപകടസാധ്യത കുറക്കാനുള്ള ഒരു സംവിധാനവും ഒരുക്കിയിട്ടുമില്ല. ചെർക്കള-ജാൽസൂർ പാതയിൽ പലയിടത്തും റോഡ് വരെ കാട് വളർന്ന് കിടക്കുന്നതിനാൽ  കാൽനടക്കാർക്ക് റോഡിലൂടെ നടക്കേണ്ടി വരുന്നതും അപകടത്തിന് ഇടയാക്കുന്നു. വളവുകൾ ഏറെയുള്ള റോഡിൽ മറ്റ് വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടങ്ങൾ ഏറെയും സംഭവിച്ചിട്ടുള്ളത്. സീഡ് അംഗങ്ങളായി കൂട്ടുകാരോടപ്പം സീഡ് കോർഡിനേറ്റർ സാവിത്രി ടീച്ചർ, പി.ടി.എ പ്രസിഡന്റ് കേശവ മണിയാണി എന്നിവരോടപ്പമാണ് അപകടസാധ്യതകൾ പഠനം നടത്തിയത്.  

No comments:

Post a Comment